Friday, March 23, 2012

മറ്റൊരു ഉണ്ണിക്കവിത ...

ഉണ്ണീ, ഓടി അടുത്തു വരൂ..
അച്ഛന്‍റെ കൈകളില്‍ ഊയലാടൂ...
ഒരു കുഞ്ഞു മണിമുത്തം അച്ഛനേകൂ..
എന്‍റെ കരളുകുളിര്‍ക്കുമൊരു പാട്ടു മൂളൂ...

വീണ്ടുമച്ഛന്‍ തോളിലേറ്റാമുണ്ണീ
കടലോരത്തു നടക്കാം
അച്ഛന്‍റെ മടിയില്‍ കിടക്കാം നമുക്കീ
തൂവെണ്ണിലാവില്‍ കുളിക്കാം..

രാക്കാഴ്ച കണ്ടു രസിക്കാം ഉണ്ണീ
അച്ഛന്‍റെ നെഞ്ചിലുറങ്ങാം
അമ്പിളി തോണിയിലേറി നമുക്കാ
ചന്ദ്രികപാല്‍ക്കടല്‍ നീന്താം

മഞ്ചാടി മാമലയേറാം ഉണ്ണീ
മേഘങ്ങളോടോത്തു പാടാം...
ആകാശമാകുന്ന വലിയോരാ ക്യാന്‍--
വാസില്‍ ഒരുമിച്ചു ചിത്രമെഴുതാം

അച്ഛന്‍റെ ചാരത്തിരുന്നു നിനക്കിന്നു
കുട്ടിക്കഥകള്‍ ശ്രവിക്കാം
അറബിക്കഥയിലെ രാജകുമാരന്‍റെ
തേരില്‍ കയറിക്കുത്തിക്കാം

അറിയാം വരില്ല നീയിനിയെന്‍റെ
ചാരെയതറിയാമെങ്കിലുമുണ്ണീ
വീണ്ടുമൊരാശയെന്നുള്ളില്‍
നിന്നെ വാരിയെടുത്തു ചുംബിക്കാന്‍

Sunday, March 11, 2012

നിരുപമം..

നിരുപമമാ ബാല്യത്തില്‍ കൂട്ടരോടൊത്തു ഞാന്‍
വൃഥാ നടന്നോരു കടല്‍ത്തീരസന്ധ്യകള്‍
കണ്ണാടിമണലിന്‍ വിരിപ്പില്‍ പടിഞ്ഞിരുന്നോ-
ന്നിച്ചു നാം നെയ്ത സ്വപ്നപറുദീസകള്‍
ഞങ്ങളെക്കണ്ട് നാണത്താല്‍ മുഖം ചുവന്നാ-
ഴിക്കു പിന്നില്‍ ഒളിക്കുന്ന കതിരവന്‍
ഒച്ചയുണ്ടാക്കാതെ പതിയെ കടന്നു വന്നെന്‍
അളകങ്ങളില്‍ തഴുകുന്ന മാരുതന്‍
ചെറുതായ് ചുവന്നൊരു കടലിന്‍ തിരകളില്‍
ആടിയുലഞ്ഞു ചലിക്കുന്ന നൌകകള്‍
ഇരുള്‍ വീഴ്വതും മുന്‍പ് കൂടുകള്‍ പുല്‍കുവാന്‍
പാറിപ്പറക്കുവോര്‍ അമ്മപ്പറവകള്‍
കൂട്ടരെക്കാട്ടാതെ പാറകള്‍ക്കിടയിലൂടെ-
ന്നോടു മാത്രം ചിരിക്കുന്ന ഞണ്ടുകള്‍..
തീരത്തരയക്കുടിലിന്‍റെ മുറ്റത്ത് കാ-
റ്റെറ്റ് കേളികളാടും കുരുന്നുകള്‍
ഹോയ് ഹോയ് വിളിച്ചുകൊണ്ടാക്കടല്‍ നെഞ്ചിലേ-
ക്കാഞ്ഞു കുതിക്കും നല്‍ജലറാണികള്‍

കാവ്യമാകുന്നു നീ കടലേ...
നല്‍ കാവ്യമാകുന്നു നീ കടലേ...
എന്‍ബാല്യവും പൊയ്പ്പോയ നഷ്ടസ്വപ്നങ്ങളും
പ്രണയവും പൂക്കളും ചപലമോഹങ്ങളും
വെറും കാവ്യമാകുന്നെടീ കടലേ...
വെറും കാവ്യമാകുന്നെടീ കടലേ...

Wednesday, November 30, 2011

ഇത്രയേ ഉള്ളൂ ജീവിതം..

ഒരു ചെറിയ കഥ...എന്‍റെ ഹോസ്റ്റലിന്‍റെ മട്ടുപ്പാവിലെ രാത്രിയിലെ ഫോണ്‍വിളിക്കാര്‍ക്ക് സമര്‍പ്പിക്കുന്നു....ആദ്യത്തെ ഉദ്യമമാണ് ഒരു കഥ എഴുതല്‍..തെറ്റുകള്‍ ക്ഷമിക്കുക....

----------------------------------------------------
ഉണ്ണി പിന്നെയും മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു....
നേരം ഇരുട്ടിയിരുന്നു...പക്ഷികള്‍ കലപിലെ ചിലച്ചു കൊണ്ട് അവരവരുടെ കൂട്ടില്‍ ചേക്കേറാനുള്ള ബദ്ധപ്പാടിലായിരുന്നു....
കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവര്‍..
ശനിയാഴ്ച ആയത് കൊണ്ട് പലര്‍ക്കും കാശ് മുഴുക്കെ കിട്ടിയിട്ടുണ്ട്...
ആ ഗ്രാമപ്രദേശത്ത് മിക്കവരുടെയും ജീവിതമാര്ഗങ്ങള്‍ ഇവയൊക്കെ തന്നെയാണ്...ചിലര്‍ക്ക് കൂലിപ്പണി..മറ്റു ചിലര്‍ കാലത്തിനൊത്ത് കോലം മാറാന്‍ മിനക്കിടാതെ കൃഷിയെ ആശ്രയിക്കുന്നു.."മണ്ണ് ചതിക്കില്ല" എന്നതൊക്കെ പഴമൊഴി മാത്രമായെന്ന് ഇപ്പഴും വിശ്വസിക്കാത്ത ഒരു പറ്റം ആളുകള്‍..പലരും നന്നായി മിനുങ്ങിയിട്ടുണ്ട്..എന്നാലും മക്കള്‍ക്ക്‌ കൊടുക്കാന്‍ കക്ഷത്ത്‌ ഓരോ കടലാസുപൊതികള്‍ ഒതുക്കി വച്ചിട്ടുണ്ട്..പരിപ്പുവടയോ പഴംപോരിയോ അങ്ങനെ എന്തോ???....
തുച്ഛമായ വരുമാനമാണ് അവര്‍ക്കൊക്കെ എങ്കിലും അവരൊക്കെ സന്തുഷ്ടരാണ്...സംതൃപ്തരാണ്...
അതില്‍ ഉണ്ണിയെ പരിചയമുള്ള ചിലരൊക്കെ അവനെ നോക്കി പുഞ്ചിരിക്കുന്നു..മറ്റു ചിലര്‍ കുശലം ചോദിക്കുന്നു...
ഉണ്ണിയുടെ മനസ്സ് വര്‍ഷകാലത്ത് കുലംകുത്തി ഒഴുകുന്ന കബനിയെപ്പോലെ ആകെ കലങ്ങി മറഞ്ഞിരുന്നു...ജീവിതത്തില്‍ അന്നെ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശൂന്യതയായിരുന്നു അത്...
പ്രണയം സുഖമാണ് മധുരമാണ് എന്നൊക്കെ പറഞ്ഞു കേട്ടു..
പ്രണയിക്കേണ്ട നല്ലകാലം വെറുതെ പോയി..അധൈര്യം പ്രണയം പറയാന്‍ സമ്മതിച്ചില്ല...ധൈര്യം എത്തിയപ്പോഴേക്കും പ്രണയിനിക്കായി പഞ്ഞം..ഒടുവില്‍ ആളെ കണ്ടെത്തി...ബന്ധം കീറി മുറിച്ചു മനസ്സാക്ഷി എന്നാ സര്‍ജന്‍ "പ്രണയം" സ്ഥിതീകരിച്ചു..പിന്നെ പ്രണയിക്കാന്‍ സമയം പോരാത്തതായി അടുത്ത പ്രശ്നം...പിന്നീട് ഒരു ഓടിപ്പാച്ചിലായിരുന്നു...
പ്രണയിച്ചു പ്രണയിച്ചു മത്തുപിടിച്ചു...കള്ളം എന്തെന്നറിയാത്തവനായിരുന്നു ഉണ്ണി...അത് കൊണ്ട് തന്നെ ഉണ്ണിയുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു...ഒരു കാട്ടുചോലയിലെ തെളിനീരിനെക്കാള്‍ നിര്‍മ്മലം...അങ്ങനെ ഋതുഭേദങ്ങളും കാലചക്രത്തിന്‍റെ കറക്കവും ഒന്നും അറിയാതെ അവരുടെ പ്രണയരഥം കുറേക്കാലം മുന്നോട്ടു പാഞ്ഞു...ആധുനികകാലത്തിലെ പ്രണയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപാധി ആയി തീര്‍ന്നിട്ടുണ്ടല്ലോ മൊബൈല്‍ഫോണ്‍..മുന്‍പ് നീലനിലാവിന്‍റെ സൌന്ദര്യം കണ്ടും കവിതകള്‍ എഴുതിയും തീര്‍ത്ത ഉണ്ണിയുടെ രാത്രികള്‍ മൊബൈലില്‍ കുശുകുശുത്തു പോയി....ഉണ്ണി കവിതകള്‍ എഴുതാതായി...എഴുതാന്‍ പേനയെടുത്താല്‍ ആകെ "കാമുകിയുടെ പേര് മാത്രം".... ഉണ്ണി ചിന്തിക്കാന്‍ മറന്നു..ഉണ്ണാന്‍ മറന്നു..ഭാവനയെ കൊന്നു...ഒരായിരം തവണ ചര്‍ദ്ദിച്ചു മടുത്ത മധുരവാക്കുകള്‍ വീണ്ടും വീണ്ടും ഫോണിലൂടെ ചവച്ചുതുപ്പിക്കൊണ്ടേ ഇരുന്നു...പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു..
അവള്‍ ഉണ്ണിയ്ക്ക് ഒരു മൊബൈല്‍സന്ദേശം അയച്ചു.. "എന്‍റെ കല്യാണം ഉറപ്പിച്ചു..നീ എന്നെ സഹോദരിയായി കാണണം.."..ഉണ്ണി വിതുമ്പിപ്പോയി.."ഉള്ളില്‍ മധുരസ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ നൂറുകണക്കിന് നിലകളുള്ള പ്രണയസൌധം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നു നിലംപൊത്തി..."ഇതാണോ സ്ത്രീ??കാളിദാസനും കുമാരനാശാനും ഇത്രകണ്ട് പുകഴ്ത്തിയ സ്ത്രീസങ്കല്‍പ്പം??..
ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരായ്‌ ഒഴുകി..ഇനി ഈ ജീവിതം അസഹ്യം..അവള്‍ തന്‍റെ ഒരു ഭാഗം തന്നെ ആയിരുന്നില്ലേ??..
വികലമായ മനസ്സുമായ്‌ ഒരു ജീവിതം...അത് വയ്യ...ഉണ്ണി നടന്നു നടന്ന് മഞ്ചാടിമലയുടെ ഉച്ചിയില്‍ എത്തിയിരുന്നു...താഴേക്കു നോക്കി..ഒന്നും കാണാന്‍ വയ്യ കൂരാക്കൂരിരുട്ട്...ഒറ്റച്ചാട്ടം..ഒക്കെ അവസാനിക്കും..അവള്‍ സുഖമായി ജീവിക്കട്ടെ...ചാടാന്‍ കാലുയര്‍ത്തവേ ഉണ്ണിയുടെ മൊബൈല്‍ ചിലച്ചു...ഒരു സന്ദേശം...ഉണ്ണി ശപിച്ചു കൊണ്ട് തുറന്നു നോക്കി..ഇത് മറ്റൊരുവള്‍..."ഐ ലവ് യൂ.." എന്ന് മാത്രം..ഉണ്ണിയുടെ മനസ്സില്‍ വീണ്ടും ചിത്രശലഭങ്ങള്‍ പാറിപ്പറന്നു...ദേവസംഗീതത്തിന്‍റെ ഈണങ്ങള്‍ ഉയര്‍ന്നു"..ഉണ്ണി പതിയെ അവളുടെ നമ്പറിലേക്ക് വിളിച്ചു..മറുവശത്തു കിളിനാദം..പണ്ട് പറഞ്ഞു മടുത്ത പ്രണയവാചകങ്ങള്‍ യാതൊരു അക്ഷരത്തെറ്റും കൂടാതെ ലവലേശം ജാള്യത ഇല്ലാതെ മധുരമായി ഫോണിലൂടെ മൊഴിഞ്ഞു മെല്ലെ കുന്നിറങ്ങി തുടങ്ങി...ഇത്രയേ ഉള്ളൂ ജീവിതം....

-ശ്യാം മോഹന്‍ നിരവില്‍പ്പുഴ

നിന്നെ ഞാന്‍ അറിയുന്നു...

ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്...
.
.

നിന്നെ ഞാന്‍ അറിയുന്നു...
--------------------------------------

നീ,
എന്‍റെ ഹൃദയമാണ്;
നീ
മൂര്‍ദ്ധാവില്‍ തന്ന ചുംബനങ്ങള്‍
എന്‍റെ മനസ്സിനെ നനച്ചിരുന്നു
വാത്സല്യത്തിന്‍റെ ഈര്‍പ്പം
നിറച്ചിരുന്നു
നീ കാതില്‍ ഇമ്പത്തിലോതിയ
താരാട്ടുപാട്ടുകള്‍ കേട്ടു ഞാനുറങ്ങി

നീ,
ഒരു തണല്‍വൃക്ഷമാണ്;
എന്‍റെ തളര്‍ച്ചയില്‍
നീ എനിക്ക് കുടയായി
ദശാസന്ധികളില്‍ ഞാന്‍
നിന്നിലഭയം തേടി
എന്‍റെ സുഖങ്ങളില്‍
നിന്നെ ഞാന്‍ ഓര്‍ത്തതേ ഇല്ല;
പക്ഷേ അഭായത്തിന്‍റെ തണല്‍ വിരിച്ച്
നീ എന്നെ നോറ്റിരുന്നു

നീ,
ഞാന്‍ എഴുതാന്‍ മറന്ന കവിതയാണ്;
നനയാന്‍ മറന്ന സ്നേഹമഴയാണ്;
ചൂടാന്‍ മറന്ന തുളസിക്കതിരാണ്;
കാണാന്‍ മറന്ന പകല്‍ക്കിനാവാണ്;
അജ്ഞതയാല്‍ തിരസ്കരിച്ച സ്വര്‍ഗ്ഗമാണ്;

അമ്മേ,
നീ പെയ്യാന്‍ വെമ്പും മഴമേഘമായ്
എന്നുള്ളില്‍ ഘനീഭവിച്ചു കിടക്കുന്നു.
നിന്‍റെ വിയര്‍പ്പുകൊണ്ടലക്കിയ
വസ്ത്രങ്ങളുടെ ശുഭ്രതയില്‍
ഞാന്‍ പാറിപ്പറന്നു.
നിന്‍റെയുള്ളിലെ നൊമ്പരങ്ങള്‍
നീ ചെറുപുഞ്ചിരിയാല്‍ മറച്ചു.

അമ്മേ,
നിന്നെ ഞാന്‍ അറിഞ്ഞതേ ഇല്ല.
നീ ടെലിപ്പതി ശീലിച്ചിരുന്നില്ല;
പക്ഷേ കാലത്തെ ചുടുകാപ്പിയായ്
തീന്‍മേശയിലെ ആവിപാറും ദോശയായ്‌
നീ എന്‍റെ മനസ്സു വായിച്ചു.
ഇന്ന് നീ കൊഴിഞ്ഞബാല്ല്യത്തിന്‍ സ്മാരകശിലയായ്‌
നഷ്ടബോധത്തിന്‍ മയില്‍പ്പീലിതുണ്ടായ്‌
മനസ്സിന്‍റെ താളില്‍ ഒളിച്ചിരിക്കുന്നു..

അമ്മേ,
ഇന്ന് സന്തോഷത്തിനായ്‌
ഞാനെന്‍റെ മനസ്സ് ചിക്കിചികയുന്നു;
നിന്‍റെ ചുംബനത്തിന്‍റെ നനവില്‍
ഞാനലിയുന്നു;
അമ്മേ,നിന്നെ ഞാന്‍ അറിയുന്നു;
ഞാന്‍ കണ്ണുനീരിനാല്‍,
നിന്‍റെ പാദങ്ങള്‍ കഴുകുന്നു..
ഒരു തുണ്ടു കടലാസ്സില്‍
നീയൊരു കവിതയായ്‌ വിരിയുന്നു;
അമ്മേ, നിന്നെ കുറിച്ചു ഞാന്‍
മുഗ്ദ്ധമായ്‌ പാടുന്നു..

Tuesday, October 18, 2011

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...

Friday, July 29, 2011

പാടാത്ത കവി

അവന്‍റെ ഹൃദയത്തിലോരുപാട്
കവിതയുണ്ട്
പാടുവാനര്‍ഥിക്കുമൊരു
മനസ്സുമുണ്ട്
അവന്‍റെ കവിതയെ ശബ്ദവീചികള്‍
തടഞ്ഞു വച്ചു..
കാരണം നമ്മുടെ പ്രിയകവി
ഊമയായിരുന്നു
ഹൃദയത്തിലോതുക്കിയ വ്യഥകള്‍ ഉരുക്കി
കവി കവിതയാക്കി
അണപൊട്ടി ഒഴുകിയ അശ്രുവിനോപ്പം
അത് പുറത്തു വന്നു
ശരിക്കും കവി കരഞ്ഞിരുന്നോ??
കവിത പറയട്ടെ!!!