Wednesday, November 30, 2011

ഇത്രയേ ഉള്ളൂ ജീവിതം..

ഒരു ചെറിയ കഥ...എന്‍റെ ഹോസ്റ്റലിന്‍റെ മട്ടുപ്പാവിലെ രാത്രിയിലെ ഫോണ്‍വിളിക്കാര്‍ക്ക് സമര്‍പ്പിക്കുന്നു....ആദ്യത്തെ ഉദ്യമമാണ് ഒരു കഥ എഴുതല്‍..തെറ്റുകള്‍ ക്ഷമിക്കുക....

----------------------------------------------------
ഉണ്ണി പിന്നെയും മുന്നോട്ടു നടന്നുകൊണ്ടേ ഇരുന്നു....
നേരം ഇരുട്ടിയിരുന്നു...പക്ഷികള്‍ കലപിലെ ചിലച്ചു കൊണ്ട് അവരവരുടെ കൂട്ടില്‍ ചേക്കേറാനുള്ള ബദ്ധപ്പാടിലായിരുന്നു....
കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നവര്‍..
ശനിയാഴ്ച ആയത് കൊണ്ട് പലര്‍ക്കും കാശ് മുഴുക്കെ കിട്ടിയിട്ടുണ്ട്...
ആ ഗ്രാമപ്രദേശത്ത് മിക്കവരുടെയും ജീവിതമാര്ഗങ്ങള്‍ ഇവയൊക്കെ തന്നെയാണ്...ചിലര്‍ക്ക് കൂലിപ്പണി..മറ്റു ചിലര്‍ കാലത്തിനൊത്ത് കോലം മാറാന്‍ മിനക്കിടാതെ കൃഷിയെ ആശ്രയിക്കുന്നു.."മണ്ണ് ചതിക്കില്ല" എന്നതൊക്കെ പഴമൊഴി മാത്രമായെന്ന് ഇപ്പഴും വിശ്വസിക്കാത്ത ഒരു പറ്റം ആളുകള്‍..പലരും നന്നായി മിനുങ്ങിയിട്ടുണ്ട്..എന്നാലും മക്കള്‍ക്ക്‌ കൊടുക്കാന്‍ കക്ഷത്ത്‌ ഓരോ കടലാസുപൊതികള്‍ ഒതുക്കി വച്ചിട്ടുണ്ട്..പരിപ്പുവടയോ പഴംപോരിയോ അങ്ങനെ എന്തോ???....
തുച്ഛമായ വരുമാനമാണ് അവര്‍ക്കൊക്കെ എങ്കിലും അവരൊക്കെ സന്തുഷ്ടരാണ്...സംതൃപ്തരാണ്...
അതില്‍ ഉണ്ണിയെ പരിചയമുള്ള ചിലരൊക്കെ അവനെ നോക്കി പുഞ്ചിരിക്കുന്നു..മറ്റു ചിലര്‍ കുശലം ചോദിക്കുന്നു...
ഉണ്ണിയുടെ മനസ്സ് വര്‍ഷകാലത്ത് കുലംകുത്തി ഒഴുകുന്ന കബനിയെപ്പോലെ ആകെ കലങ്ങി മറഞ്ഞിരുന്നു...ജീവിതത്തില്‍ അന്നെ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ശൂന്യതയായിരുന്നു അത്...
പ്രണയം സുഖമാണ് മധുരമാണ് എന്നൊക്കെ പറഞ്ഞു കേട്ടു..
പ്രണയിക്കേണ്ട നല്ലകാലം വെറുതെ പോയി..അധൈര്യം പ്രണയം പറയാന്‍ സമ്മതിച്ചില്ല...ധൈര്യം എത്തിയപ്പോഴേക്കും പ്രണയിനിക്കായി പഞ്ഞം..ഒടുവില്‍ ആളെ കണ്ടെത്തി...ബന്ധം കീറി മുറിച്ചു മനസ്സാക്ഷി എന്നാ സര്‍ജന്‍ "പ്രണയം" സ്ഥിതീകരിച്ചു..പിന്നെ പ്രണയിക്കാന്‍ സമയം പോരാത്തതായി അടുത്ത പ്രശ്നം...പിന്നീട് ഒരു ഓടിപ്പാച്ചിലായിരുന്നു...
പ്രണയിച്ചു പ്രണയിച്ചു മത്തുപിടിച്ചു...കള്ളം എന്തെന്നറിയാത്തവനായിരുന്നു ഉണ്ണി...അത് കൊണ്ട് തന്നെ ഉണ്ണിയുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു...ഒരു കാട്ടുചോലയിലെ തെളിനീരിനെക്കാള്‍ നിര്‍മ്മലം...അങ്ങനെ ഋതുഭേദങ്ങളും കാലചക്രത്തിന്‍റെ കറക്കവും ഒന്നും അറിയാതെ അവരുടെ പ്രണയരഥം കുറേക്കാലം മുന്നോട്ടു പാഞ്ഞു...ആധുനികകാലത്തിലെ പ്രണയത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപാധി ആയി തീര്‍ന്നിട്ടുണ്ടല്ലോ മൊബൈല്‍ഫോണ്‍..മുന്‍പ് നീലനിലാവിന്‍റെ സൌന്ദര്യം കണ്ടും കവിതകള്‍ എഴുതിയും തീര്‍ത്ത ഉണ്ണിയുടെ രാത്രികള്‍ മൊബൈലില്‍ കുശുകുശുത്തു പോയി....ഉണ്ണി കവിതകള്‍ എഴുതാതായി...എഴുതാന്‍ പേനയെടുത്താല്‍ ആകെ "കാമുകിയുടെ പേര് മാത്രം".... ഉണ്ണി ചിന്തിക്കാന്‍ മറന്നു..ഉണ്ണാന്‍ മറന്നു..ഭാവനയെ കൊന്നു...ഒരായിരം തവണ ചര്‍ദ്ദിച്ചു മടുത്ത മധുരവാക്കുകള്‍ വീണ്ടും വീണ്ടും ഫോണിലൂടെ ചവച്ചുതുപ്പിക്കൊണ്ടേ ഇരുന്നു...പെട്ടെന്ന് ഒരു ദിവസം അത് സംഭവിച്ചു..
അവള്‍ ഉണ്ണിയ്ക്ക് ഒരു മൊബൈല്‍സന്ദേശം അയച്ചു.. "എന്‍റെ കല്യാണം ഉറപ്പിച്ചു..നീ എന്നെ സഹോദരിയായി കാണണം.."..ഉണ്ണി വിതുമ്പിപ്പോയി.."ഉള്ളില്‍ മധുരസ്വപ്‌നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ നൂറുകണക്കിന് നിലകളുള്ള പ്രണയസൌധം ഒറ്റനിമിഷം കൊണ്ട് തകര്‍ന്നു നിലംപൊത്തി..."ഇതാണോ സ്ത്രീ??കാളിദാസനും കുമാരനാശാനും ഇത്രകണ്ട് പുകഴ്ത്തിയ സ്ത്രീസങ്കല്‍പ്പം??..
ഉണ്ണിയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരായ്‌ ഒഴുകി..ഇനി ഈ ജീവിതം അസഹ്യം..അവള്‍ തന്‍റെ ഒരു ഭാഗം തന്നെ ആയിരുന്നില്ലേ??..
വികലമായ മനസ്സുമായ്‌ ഒരു ജീവിതം...അത് വയ്യ...ഉണ്ണി നടന്നു നടന്ന് മഞ്ചാടിമലയുടെ ഉച്ചിയില്‍ എത്തിയിരുന്നു...താഴേക്കു നോക്കി..ഒന്നും കാണാന്‍ വയ്യ കൂരാക്കൂരിരുട്ട്...ഒറ്റച്ചാട്ടം..ഒക്കെ അവസാനിക്കും..അവള്‍ സുഖമായി ജീവിക്കട്ടെ...ചാടാന്‍ കാലുയര്‍ത്തവേ ഉണ്ണിയുടെ മൊബൈല്‍ ചിലച്ചു...ഒരു സന്ദേശം...ഉണ്ണി ശപിച്ചു കൊണ്ട് തുറന്നു നോക്കി..ഇത് മറ്റൊരുവള്‍..."ഐ ലവ് യൂ.." എന്ന് മാത്രം..ഉണ്ണിയുടെ മനസ്സില്‍ വീണ്ടും ചിത്രശലഭങ്ങള്‍ പാറിപ്പറന്നു...ദേവസംഗീതത്തിന്‍റെ ഈണങ്ങള്‍ ഉയര്‍ന്നു"..ഉണ്ണി പതിയെ അവളുടെ നമ്പറിലേക്ക് വിളിച്ചു..മറുവശത്തു കിളിനാദം..പണ്ട് പറഞ്ഞു മടുത്ത പ്രണയവാചകങ്ങള്‍ യാതൊരു അക്ഷരത്തെറ്റും കൂടാതെ ലവലേശം ജാള്യത ഇല്ലാതെ മധുരമായി ഫോണിലൂടെ മൊഴിഞ്ഞു മെല്ലെ കുന്നിറങ്ങി തുടങ്ങി...ഇത്രയേ ഉള്ളൂ ജീവിതം....

-ശ്യാം മോഹന്‍ നിരവില്‍പ്പുഴ

നിന്നെ ഞാന്‍ അറിയുന്നു...

ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്...
.
.

നിന്നെ ഞാന്‍ അറിയുന്നു...
--------------------------------------

നീ,
എന്‍റെ ഹൃദയമാണ്;
നീ
മൂര്‍ദ്ധാവില്‍ തന്ന ചുംബനങ്ങള്‍
എന്‍റെ മനസ്സിനെ നനച്ചിരുന്നു
വാത്സല്യത്തിന്‍റെ ഈര്‍പ്പം
നിറച്ചിരുന്നു
നീ കാതില്‍ ഇമ്പത്തിലോതിയ
താരാട്ടുപാട്ടുകള്‍ കേട്ടു ഞാനുറങ്ങി

നീ,
ഒരു തണല്‍വൃക്ഷമാണ്;
എന്‍റെ തളര്‍ച്ചയില്‍
നീ എനിക്ക് കുടയായി
ദശാസന്ധികളില്‍ ഞാന്‍
നിന്നിലഭയം തേടി
എന്‍റെ സുഖങ്ങളില്‍
നിന്നെ ഞാന്‍ ഓര്‍ത്തതേ ഇല്ല;
പക്ഷേ അഭായത്തിന്‍റെ തണല്‍ വിരിച്ച്
നീ എന്നെ നോറ്റിരുന്നു

നീ,
ഞാന്‍ എഴുതാന്‍ മറന്ന കവിതയാണ്;
നനയാന്‍ മറന്ന സ്നേഹമഴയാണ്;
ചൂടാന്‍ മറന്ന തുളസിക്കതിരാണ്;
കാണാന്‍ മറന്ന പകല്‍ക്കിനാവാണ്;
അജ്ഞതയാല്‍ തിരസ്കരിച്ച സ്വര്‍ഗ്ഗമാണ്;

അമ്മേ,
നീ പെയ്യാന്‍ വെമ്പും മഴമേഘമായ്
എന്നുള്ളില്‍ ഘനീഭവിച്ചു കിടക്കുന്നു.
നിന്‍റെ വിയര്‍പ്പുകൊണ്ടലക്കിയ
വസ്ത്രങ്ങളുടെ ശുഭ്രതയില്‍
ഞാന്‍ പാറിപ്പറന്നു.
നിന്‍റെയുള്ളിലെ നൊമ്പരങ്ങള്‍
നീ ചെറുപുഞ്ചിരിയാല്‍ മറച്ചു.

അമ്മേ,
നിന്നെ ഞാന്‍ അറിഞ്ഞതേ ഇല്ല.
നീ ടെലിപ്പതി ശീലിച്ചിരുന്നില്ല;
പക്ഷേ കാലത്തെ ചുടുകാപ്പിയായ്
തീന്‍മേശയിലെ ആവിപാറും ദോശയായ്‌
നീ എന്‍റെ മനസ്സു വായിച്ചു.
ഇന്ന് നീ കൊഴിഞ്ഞബാല്ല്യത്തിന്‍ സ്മാരകശിലയായ്‌
നഷ്ടബോധത്തിന്‍ മയില്‍പ്പീലിതുണ്ടായ്‌
മനസ്സിന്‍റെ താളില്‍ ഒളിച്ചിരിക്കുന്നു..

അമ്മേ,
ഇന്ന് സന്തോഷത്തിനായ്‌
ഞാനെന്‍റെ മനസ്സ് ചിക്കിചികയുന്നു;
നിന്‍റെ ചുംബനത്തിന്‍റെ നനവില്‍
ഞാനലിയുന്നു;
അമ്മേ,നിന്നെ ഞാന്‍ അറിയുന്നു;
ഞാന്‍ കണ്ണുനീരിനാല്‍,
നിന്‍റെ പാദങ്ങള്‍ കഴുകുന്നു..
ഒരു തുണ്ടു കടലാസ്സില്‍
നീയൊരു കവിതയായ്‌ വിരിയുന്നു;
അമ്മേ, നിന്നെ കുറിച്ചു ഞാന്‍
മുഗ്ദ്ധമായ്‌ പാടുന്നു..

Tuesday, October 18, 2011

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...

വര്‍ണ്ണക്കാഴ്ചകള്‍ ...

ആ അനുപമ സ്നേഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

എന്‍റെ അച്ഛന്...

-------------------------------------
ഉണ്ണിയും അച്ഛനും പണ്ടൊരിക്കല്‍
ഉത്സവം കാണുവാന്‍ കാവിലെത്തീ
ആകാശത്തോളമുയര്‍ന്നു കിടക്കുന്നൂ
യന്ത്രയൂഞ്ഞാലുകള്‍ തോരണങ്ങള്‍
ഉണ്ണിയാ കൊച്ചു കരങ്ങള്‍ കൊണ്ടച്ഛനെ
ഊഞ്ഞാലിന്‍ ചാരത്തേക്കാനയിച്ചു
വര്‍ണ്ണവൈവിധ്യങ്ങള്‍ കാട്ടുന്നോരുത്സവ-
സ്റ്റാളുകള്‍ കണ്ടുണ്ണി വിസ്മയിച്ചൂ
പാമ്പുപോല്‍ മുന്നിലായ് നൂര്‍ന്നു കിടക്കുന്നൂ
നൂറുകണക്കിന് പടികള്‍ നീളെ
ഉണ്ണിക്കൈ കയ്യേറ്റി അച്ഛനാ കല്‍പ്പടി
പതിയെ നടന്നു കയറിച്ചെന്നു
അവിടെയാണാ കൊച്ചു ശ്രീലകം
ഭഗവതി പുഞ്ചിരി തൂകി മരുവുന്നിടം
ആ വദനാംബുജം ദര്‍ശിച്ചമാത്രയില്‍
അച്ഛന്‍റെ മിഴികളതശ്രുപൂര്‍ണ്ണം
പൂജാരിയേകിയ ചന്ദനമുണ്ണിതന്‍
നെറ്റിയില്‍ ചാര്‍ത്തിക്കൊടുത്തുവച്ഛന്‍
ചൈതന്യമേറുന്ന ഉണ്ണിച്ചെറുമുഖം
സൂര്യന്‍ കണക്കേ വിളങ്ങിനിന്നൂ
അച്ഛന്‍ പറഞ്ഞു വലതുവെയ്ക്കാന്‍
ദേവിയെ ചുറ്റി തൊഴുതു നില്‍ക്കാന്‍
കുഞ്ഞിക്കസവുടുത്തുണ്ണി നടക്കുമ്പോള്‍
ദേവി തന്‍ മാറിടം പാല്‍ചുരത്തീ
തിരികെ പടവുകളെണ്ണിയിറങ്ങുമ്പോള്‍
ഉണ്ണിയൊന്നച്ഛനെ പാളിനോക്കീ
ഈറനണിഞ്ഞ മിഴികളില്‍ അശ്രുവതിപ്പഴും
ബാക്കിയുണ്ടെന്ന് കാണായ്..
"എന്തിനെന്നച്ഛന്‍ കരഞ്ഞിടുന്നൂ??"
ഉണ്ണിയതാരാഞ്ഞു കൊഞ്ചലോടെ..
"ഒന്നുമില്ലെന്നുണ്ണീ" എന്നു പറഞ്ഞച്ഛന്‍
ഉണ്ണിക്കവിളിലോരുമ്മയേകി..
യന്ത്രയൂഞ്ഞാലതിന്‍ സീറ്റിലിരിക്കവേ
ഉണ്ണിനേത്രങ്ങള്‍ വിടര്‍ന്നുനിന്നൂ
വേഗമാര്‍ജിച്ചപ്പോള്‍ ഉണ്ണിച്ചെറുമിഴി
ഇറുകേയടച്ചു വിറച്ചിരുന്നൂ
തന്‍റെ ബലിഷ്ടകരങ്ങള്‍ കൊണ്ട-
ച്ഛനന്നുണ്ണിയെ നെഞ്ചോടു ചേര്‍ത്തു വച്ചൂ
അച്ഛന്‍റെ വാത്സല്ല്യച്ചൂടതൊന്നേറ്റപ്പോ-
ളുണ്ണിക്കു ധൈര്യം തിരിച്ചു വന്നൂ
തിരികേ നടക്കുമ്പോളുണ്ണിക്കൊരാഗ്രഹം
കുഞ്ഞുബലൂണൊന്നു സ്വന്തമാക്കാന്‍
അച്ഛന്‍റെ കൈ മെല്ലെ കീശയില്‍
തപ്പുമ്പോളൊന്നുമില്ലുള്ളിലതെന്തു കഷ്ടം
കയ്യിലെ വാച്ചഴിച്ചാ മാമനേകിയിട്ടുണ്ണിക്ക്‌
വമ്പന്‍ ബലൂണൊന്നേകി..
ഉണ്ണി ചരടില്‍ കൊരുത്ത ബലൂണെടുത്ത-
ച്ഛന്‍റെ കൂടെ ചിരിച്ചു നീങ്ങീ..
ഉത്സവനഗരി തന്‍ ബഹളം നിലയ്ക്കവേ
ഉണ്ണിയെ അച്ഛനെടുത്തു പോക്കീ
ഉത്സവക്കാഴ്ചകള്‍ അമ്മയോടോതുവാന്‍
ഉണ്ണിക്കു ചിത്തില്‍ പെരുകി മോഹം
മാനത്തില്‍ മിന്നുന്ന താരകളൊന്നിനോ-
ടുണ്ണി പതിയേ വിശേഷമോതി
അതിലൊരു താരകം തന്നമ്മയാണെ-
ന്നു പണ്ടച്ഛന്‍ ചൊല്ലിയതുണ്ണിയോര്‍ത്തു..
ആ വിരല്‍ത്തുമ്പിലായ് തൂങ്ങിക്കളിച്ചുകൊ-
ണ്ടുണ്ണി നടന്നുപോയ്‌ വീട്ടിലേക്ക്
ഉണ്ണിയ്ക്ക് പിന്നെയും സന്ദേഹം ബാക്കിയായ്
അച്ഛന്‍ കരഞ്ഞതതെന്തിനെന്ന്??
സന്ദേഹം നീക്കാന്‍ മേനക്കെടാതുണ്ണിയ-
ന്നച്ഛന്‍റെ നെഞ്ചില്‍ കിടന്നുറങ്ങീ..
ആ വിരിമാറിന്‍റെ ചൂടേറ്റ്, സുഖമെഴും
വാത്സല്ല്യമേറ്റ് കിടന്നുറങ്ങീ...

Friday, July 29, 2011

പാടാത്ത കവി

അവന്‍റെ ഹൃദയത്തിലോരുപാട്
കവിതയുണ്ട്
പാടുവാനര്‍ഥിക്കുമൊരു
മനസ്സുമുണ്ട്
അവന്‍റെ കവിതയെ ശബ്ദവീചികള്‍
തടഞ്ഞു വച്ചു..
കാരണം നമ്മുടെ പ്രിയകവി
ഊമയായിരുന്നു
ഹൃദയത്തിലോതുക്കിയ വ്യഥകള്‍ ഉരുക്കി
കവി കവിതയാക്കി
അണപൊട്ടി ഒഴുകിയ അശ്രുവിനോപ്പം
അത് പുറത്തു വന്നു
ശരിക്കും കവി കരഞ്ഞിരുന്നോ??
കവിത പറയട്ടെ!!!

എന്‍റെ പ്രണയം

കവിതേ,
എന്നുടെ നന്മ തന്‍ സത്തയേ..
തീര്‍ത്ഥമായ് എന്‍റെ
ശംഖതില്‍ നിറയുക
ഭ്രാന്തിയായ് എന്‍റെ
ചിത്തില്‍ പുലമ്പുക
ലിഖിതമായെന്‍റെ
ഗ്രന്ഥം നിറയ്ക്കുക
പ്രണയമായെന്‍റെ
ഹൃത്തില്‍ തളിര്‍ക്കുക
ഗാനമായെന്‍റെ
ചുണ്ടില്‍ തുളുമ്പുക
ശോകമായെന്‍റെ
നെഞ്ചില്‍ വിതുമ്പുക
ആശയങ്ങളായ്
ചിന്തയില്‍ പൂക്കുക
വര്‍ഷബാഷ്പമായ്
പെയ്തു കുളിര്‍ക്കുക
മോദമായെന്നില്‍
നൃത്തം ചവിട്ടുക
കാവ്യലാവയായ്
എന്നിലേക്കൂറുക
മഞ്ഞുതുള്ളിപോലെ-
ന്നില്‍ പതിക്കുക
കൊടിയ വിഷമായി
തിന്മ തകര്‍ക്കുക
അമൃത കുംഭമായ്
നന്മയെ കാക്കുക
ദുരിതവേനലില്‍
പെരുമഴയാകുക
ദുഖവേളയില്‍
സാന്ത്വനം ചൊരിയുക
മണ്ണില്‍ ഉണ്മയാം
മുത്തിനെ പോറ്റുക
വിണ്ണില്‍ നന്മതന്‍
മേഘമായ് നീങ്ങുക
നദിയില്‍ ത്യാഗമാം
ഓളമായ് നീന്തുക
കരിവീരനായ്
ചിന്നം വിളിക്കുക
സിംഹരാജനായ്
അലറി വിളിക്കുക
വേഗനൌകയായ്‌
തിരയെ മുറിക്കുക
കാവ്യഗംഗയായ്
ജഡയില്‍ പതിക്കുക
ധര്‍മ്മനിഗ്രഹം
വാളായ് ചെറുക്കുക
കവിതേ, നീയെന്‍റെ
ചെപ്പില്‍ കരേറുക
ഇളം തെന്നലായ്
വീശിത്തിമര്‍ക്കുക
ഒടുവില്‍ നീറുന്നോ-
രെന്നുടെ ഹൃത്തിനെ
കത്തിയമരുന്നോ-
രരക്കിന്‍റെ ഗേഹത്തെ
കടും പുക വമിക്കുന്ന
എരിയുന്ന ചിത്തിനെ
കാലവര്‍ഷമായ്
ഇടവപ്പകുതിയായ്
മീനമാസത്തെ
വേനല്‍മഴയതായ്
പെയ്യുക...
നിറയുക...
കുളിര്‍പ്പിക്ക...
കവിതേ, പ്രിയ തോഴീ..
എന്‍റെ പ്രിയ സഖീ...
നീ എന്‍റെ കാമുകി,
നിത്യ പ്രണയിനി,
നിതാന്ത പ്രേയസി...

Tuesday, July 26, 2011

നിരവില്‍പ്പുഴയുടെ കാവലാള്‍

പ്രശസ്തിയുടെ കണിക പോലും എത്തിനോക്കാത്ത എന്‍റെ കൊച്ചു ഗ്രാമത്തില്‍ ഒരു ശിവക്ഷേത്രമുണ്ട്...അവിടെ ഗ്രാമത്തിന്‍റെ കാവലിനായ് ഞങ്ങളുടെ ശിവഭഗവാനും..

------------------------------​---------------
കബനിയെപ്പുല്‍കുവാന്‍ പാഞ്ഞോഴുകുന്നൊരു
പുഴയുണ്ട് നിരവില്‍പ്പുഴ..
അവിടെ ശ്രീപരമേശ്വരന്‍ കുടികൊള്ളുമമ്പലം
ഭഗവതീ കാവതുണ്ട്...
ഭക്തരെ കാക്കുന്ന സ്വാമി...നല്ല മര്‍ത്ത്യരെ പോറ്റുന്ന സ്വാമി..
എന്‍റെ ഹൃത്തതില്‍ വാഴുന്ന സ്നേഹപ്രകാശമാം
ഗിരിജ തന്‍ പതിയെന്‍റെ സ്വാമി..

കലികാല ദുഃഖങ്ങള്‍ മാറ്റും സ്വാമി,
നന്മകള്‍ ഹൃത്തില്‍ നിറയ്ക്കും
എന്‍റെ ഹൃദയത്തില്‍ നുരയ്ക്കും സ്വാമി
ശ്രീ പരമേശ്വരാ ശരണം..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം...

പുഴയിലൊരു സ്നാനം കഴിച്ച് ഭക്തര്‍
നാഥനെ തൊഴുതു വണങ്ങും
പുണ്യഭൂവിലീ പരമേശസന്നിധി പൂകുമ്പോള്‍
മനസ്സെന്നസാഗരം ശാന്തം
എന്‍റെ മനസ്സെന്നസാഗരം ശാന്തം...
കാലത്തു മന്ത്രം മുഴങ്ങും എന്‍റെ
ചിത്തത്തില്‍ ഭക്തി വിളങ്ങും
വിശ്വനാഥനെ കാണുന്ന മാത്രയില്‍ തന്നെയീ
ഇഹലോക ദുഃഖം മറക്കും..
മര്‍ത്ത്യര്‍ ഇഹലോക ദുഃഖം മറക്കും..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം...

തേവരെ കണ്ടു വണങ്ങും
ഭഗവതികാവില്‍ തൊഴുതു വണങ്ങും
പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ടു ഞാനെന്‍റെ
തേവരെ കണ്ടു വണങ്ങും
വിശ്വനാഥനെ തൊഴുതു വണങ്ങും...
കുളിരുള്ള നിരവില്‍പ്പുഴയിലെ തെളിനീരില്‍
മുങ്ങിക്കുളിച്ചു ഞാന്‍ ചെല്ലും..
പിന്നെ തിരുനട മുന്നില്‍ വണങ്ങും
വിശ്വനാഥനെ കണ്ടു മടങ്ങും..
ശിവനേ ശരണം...ശിവനേ ശരണം...
ഹരനേ ശരണം...ശരണം..

തലപൊക്കി നില്‍ക്കുന്ന ബാണാസുരന്‍ മല..
മാനന്തവാടിക്ക് വാഹനത്തിന്‍ നിര..
കരകവിഞ്ഞൊഴുകുന്ന നിരവില്‍പ്പുഴയതും
നാട്ടിലെക്കെത്തുന്ന ഗജവീരവൃന്ദവും..
ഭക്തരെ കാക്കുവാന്‍ ഭാഗവതികാവിലോ
ഐശ്വര്യാദായകന്‍ ശ്രീപരമേശ്വരന്‍...